ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പുറത്തൂർ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് തിരൂർ പൂക്കയിൽവെച്ച് സ്വകാര്യ ബസിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.

തിരൂർ(മലപ്പുറം): ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പുറത്തൂർ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് തിരൂർ പൂക്കയിൽവെച്ച് സ്വകാര്യ ബസിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.

കഴിഞ്ഞദിവസമാണ് ഹുസൈന്റെ ഭാര്യ ഫൗസിയ(37)യുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ തിരൂർ പുഴയിൽനിന്ന് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ ഹുസൈൻ ബുധനാഴ്ച അർധരാത്രിയോടെയാണ് ഭാര്യയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. കൂടുതൽ മീൻ വന്നിട്ടുണ്ടെന്നും മീൻ വാരാൻ വരണമെന്നും പറഞ്ഞാണ് ഹുസൈൻ ഭാര്യയെ കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെയായിട്ടും ഇവർ തിരികെയെത്തില്ല. ജോലിയിലാകുമെന്ന് കരുതി മക്കളും കാര്യമാക്കിയില്ല. എന്നാൽ, വൈകിട്ടായിട്ടും ഫൗസിയയെക്കുറിച്ചും ഹുസൈനെക്കുറിച്ചും വിവരമില്ലാതായതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ പടിഞ്ഞാറക്കര ബോട്ട് ജെട്ടിക്ക് സമീപം ചാക്കിൽക്കെട്ടിയ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോവുകയായിരുന്ന തൊഴിലാളികളാണ് ചാക്ക് കണ്ടത്. തുടർന്ന് പരിശോധിച്ചതോടെ ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

ഫൗസിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നി​ഗമനം. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ ഹുസൈനെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് തിരൂർ പൂക്കയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ഒന്നുമറിയാത്തപോലെ സ്വകാര്യബസിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ പൊലീസ് സംഘം ബസ് തടഞ്ഞ് പിടികൂടുകയായിരുന്നു. ഹുസൈനെ വിശദമായി ചോദ്യംചെയ്യുന്നതോടെ ഫൗസിയയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കുമെന്നും പൊലീസ് പറഞ്ഞു.

ഭാര്യയെ കൊന്ന് ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് അറസ്റ്റിൽ